തൃശൂർ ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതു മണിയോടെ ഇരിങ്ങാലക്കുട ടൗണിലായിരുന്നു സംഭവം. കോളജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡില്‍വെച്ച് ശല്യംചെയ്യുകയായിരുന്നു. ഇത് കണ്ടാണ് വിദ്യാര്‍ഥിനിയുടെ സഹപാഠിയായ ടെല്‍സന്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതോടെ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ആക്രമിച്ച ശേഷം യുവാക്കള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രണ്ടുപേരും ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അല്പദൂരം മുന്നോട്ടുപോയതിന് ശേഷം ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെ നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളായ രണ്ടുപേരെയും പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
Post a Comment