ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് കേരളത്തോട് സുപ്രീംകോടതി. അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി നിയമനം നല്‍കണം. നിയമനം നടത്തിയതിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ജൂലായ് രണ്ടാംവാരം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ 2021 സെപ്റ്റംബറില്‍ സുപ്രീം കോടതി കേരളത്തിന് നാലുമാസത്തെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 വകുപ്പുകളിലായി 380 തസ്തികകൾ നിയമത്തിനായി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സി.കെ. ശശി സുപ്രീംകോടതിയെ അറിയിച്ചു. നിയമനം നടത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വളരെക്കുറച്ച് തസ്തികകൾ മാത്രമേ, ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളൂവെന്ന് ഫര്‍ജിക്കാരനായ കെ. എന്‍. ആനന്ദിനുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ വാദിച്ചു.
തസ്തികകൾ കണക്കാക്കുന്നത് ശരിയായ രീതിയിലല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജൂലായ് രണ്ടാംവാരം കോടതിയുത്തരവ് നടപ്പാക്കിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഭിന്നശേഷിക്കാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്‍റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. ആനന്ദും മറ്റു ചിലരും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. മറ്റ് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷക മാലിനി പൊതുവാളാണ് ഹാജരായത്. ജൂലായ് മൂന്നാം വാരമാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുക.

Post a Comment