കണ്ണൂർ : നഗരത്തിലെ ജനത്തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി. ബസുകൾ എവിടെ നിർത്തുമെന്ന് നിശ്ചയമില്ലാത്തതിനാൽ നെട്ടോട്ടമോടേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഗാന്ധി സർക്കിളിന് തൊട്ടുള്ള പെട്രോൾപമ്പ് മുതൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുൻവശംവരെയാണ് ബസുകൾ ആളെക്കയറ്റുന്നതും ഇറക്കുന്നതും. പ്രാദേശിക റൂട്ടുകളിലേക്കുള്ള ബസുകളും ദീർഘദൂര ബസുകളുമുൾപ്പെടെ ഇത്തരത്തിലാണ് തുടരുന്നത്.
കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ അഞ്ചരക്കണ്ടി തുടങ്ങി ജനത്തിരക്കേറെയുള്ള മിക്ക റൂട്ടുകളിലേയും ബസുകൾ ഈ രീതിയിലാണ് നിർത്തിയിടുന്നത്.
കോഴിക്കോട്ടേക്ക് ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ ആളെക്കയറ്റുന്നതും സമാനരീതിയിൽത്തന്നെ.ബസുകൾക്ക് ഡിപ്പോയിലേക്ക് കയറാനോ ഇറങ്ങാനോ പറ്റാത്ത സ്ഥിതിയാണ്. പെട്രോൾ പമ്പിനും കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കും ഇടയിലുള്ള സ്ഥലത്താണ് ടാക്സി സ്റ്റാൻഡും. നേരത്തേ ഇവിടെ ഡിവൈഡറായി ചങ്ങല സ്ഥാപിച്ചിരുന്നെങ്കിലും ഇതും നിലവിലില്ല.
ബസുകൾ കൈയൊഴിഞ്ഞ് കാത്തിരിപ്പുകേന്ദ്രങ്ങൾ
ഇവിടെയുള്ള നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ബസുകൾ കൈയൊഴിഞ്ഞ നിലയിലാണ്. നേരത്തേ ഓരോ റൂട്ടിലേയും ബസുകൾ നിർത്തേണ്ട സ്ഥലം കൃത്യമായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടെല്ലാം താറുമാറായി. പലപ്പോഴും ട്രാഫിക് പോലീസിന്റെ സേവനവും ഉണ്ടാകാറില്ല.
ഓരോ റൂട്ടിലേക്കുള്ള ബസുകൾ എവിടെ കൃത്യമായി നിർത്തണമെന്നത് സംബന്ധിച്ച് ബോർഡ് സ്ഥാപിക്കുകയും ഇത് പരിശോധിക്കാൻ സ്ഥിരം ട്രാഫിക് പോലീസ് സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment